Friday, August 18, 2017

നിർബന്ധ മതപരിവർത്തനവും ഇസ്ലാമും

ഹാദിയ കേസുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു വന്നപ്പോൾ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട വിഷയമാവും മതപരിവർത്തനം. സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശത്തെ വക വെച്ചു കൊടുക്കുന്നവർ പോലും അത്തരം മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നവരാണ്. ചിലരെങ്കിലും ആളുകളെ നിർബന്ധമായാണ് മതം മാറ്റുന്നത് എന്നു വിശ്വസിക്കുന്നവരുമാണ്. മതപ്രബോധനം ബാധ്യതയായി കാണുകയും നിസ്വാർത്ഥമായി അതിൽ ഏർപ്പെടുകയും ചെയ്യുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് നേരെ അത്തരം ആക്ഷേപങ്ങൾ ഉയർന്നു വരുമ്പോൾ അതിൽ ഇസ്ലാമിന്റെ നിലപാട് പറയൽ നിർബന്ധമാണല്ലോ. അത്തരമൊരു എളിയ ശ്രമമാണ് ഈ പോസ്റ്റിലൂടെ നടത്താൻ ഉദ്ദേശിക്കുന്നത്.

ഇസ്ലാമിന്റെ പ്രമാണങ്ങൾ വിശുദ്ധ ഖുർആനും പ്രവാചകചര്യയുമാണ്. ഇസ്ലാമിൽ ഒരു നിയമം സാധുവാകണമെങ്കിൽ അത് വിശുദ്ധ ഖുർആനിലോ പ്രവാചകചര്യയായ സ്വഹീഹായ ഹദീസുകളിലോ വരണം. അതായത് അത് പ്രമാണബദ്ധമാകണം എന്നു ചുരുക്കം. ഇസ്ലാം എന്നാൽ സമാധാനം സമർപ്പണം എന്നൊക്കെയാണ് അർത്ഥം. പ്രപഞ്ച സൃഷ്ടാവിനുള്ള സമ്പൂർണ സമർപ്പണമാണ് ഇസ്ലാം. ആ സമർപ്പണം വഴി ഒരാൾ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്ലാം എന്നു പറയാം. അങ്ങനെ സ്വന്തത്തെ സൃഷ്ടാവിൽ സമർപ്പിച്ചു ജീവിക്കുന്നവനാണ് മുസ്ലിം. ഒരാൾ മുസ്ലിം ആകണമെങ്കിൽ അയാൾ ദൈവിക വിധിവിലക്കുകൾ പാലിക്കണം. ദൈവിക മാർഗനിർദേശങ്ങൾ അനുസരിച്ചു അവന്റെ ജീവിതം പരിവർത്തിപ്പിക്കാൻ ശ്രമിക്കണം. അങ്ങനെയുള്ള പരിവർത്തനത്തിന് അവന്റെ മനസ്സിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. മനസ്സിന്റെ മാറ്റം കൂടാതെ യാതൊരു പരിവർത്തനവും സാധ്യമല്ല. വിശുദ്ധ ഖുർആനിന്റെ വീക്ഷണവും ഇതാണ്. അതു കൊണ്ടു തന്നെ നിർബന്ധിച്ചുള്ള മതപരിവർത്തനം ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനു കൂട്ടു നിൽക്കാൻ മുസ്ലിങ്ങൾക്കും ആവില്ല. സ്വന്തം സമുദായത്തെ ഉൽബോധിപ്പിക്കാൻ കഠിനപ്രയത്‌നം ചെയ്ത പ്രവാചകൻ(സ) അവരിൽ മാറ്റമുണ്ടാകാത്തത് കണ്ട് വിഷമിച്ചിരിക്കുന്ന അവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് ഖുർആൻ പറഞ്ഞ വരികൾ ശ്രദ്ധിക്കുക;

"നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?" (വിശുദ്ധ ഖുർആൻ 10:99)

സത്യമത പ്രബോധനത്തിനായി ഭൂമിയിൽ നിയുക്തരായ മുഴുവൻ പ്രവാചകന്മാരുടെയും ബാധ്യത മതപ്രചാരണം മാത്രമാണ് എന്നും ഒരിക്കലും നിർബന്ധിച്ച് വിശ്വാസം അടിച്ചേല്പിക്കരുത് എന്നും ഖുർആൻ കൃത്യമായി പ്രസ്താവിക്കുന്നുണ്ട്,

"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)" (വിശുദ്ധ ഖുർആൻ 16:36)

"ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു." (വിശുദ്ധ ഖുർആൻ 42:48)
"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ." (വിശുദ്ധ ഖുർആൻ 18:29)

"അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല." (വിശുദ്ധ ഖുർആൻ 88:21-22)

മേൽപറഞ്ഞ ഖുർആൻ വചനങ്ങളിൽ നിന്നെല്ലാം ഇസ്ലാം പ്രബോധനം ചെയ്യുക എന്നതായിരുന്നു അന്തിമ പ്രവാചകനായ മുഹമ്മദ് നബി (സ) അടക്കമുള്ള മുഴുവൻ പ്രവാചകന്മാരുടെയും ദൗത്യമെന്നും ഒരു കാരണവശാലും മതത്തിന്റെ കാര്യത്തിൽ നിർബന്ധിക്കാൻ പാടില്ല എന്നതും കൃത്യമായി മനസ്സിലാക്കാവുന്നതാണ്. അന്തിമ പ്രവാചകനു (സ) ശേഷം പ്രബോധന ദൗത്യം ഏറ്റെടുത്ത ഓരോ മുസ്ലിമിന്റെയും ബാധ്യതയും അതു തന്നെയാണ്. സത്യത്തെ അസത്യത്തിൽ നിന്ന് വേർതിരിച്ചു ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുക. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് ജനങ്ങൾക്ക് വിടുക. അതിൽ പ്രലോഭനമോ ബലാൽക്കാരമോ ഇല്ല. അല്ലാഹു പറയുന്നു;

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു." (വിശുദ്ധ ഖുർആൻ 2:256)