Wednesday, March 28, 2018

കൈരളി അവതാരകൻ ചർച്ചയാവുമ്പോൾ...!

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോഴോ ആരെങ്കിലും അയച്ചു തരുമ്പോഴോ മാത്രമാണ് ചാനൽ ചർച്ചകൾ ശ്രദ്ധിക്കാറ്. ജൗഹർ മുനവർ വിഷയത്തിൽ കൈരളി ടിവിയിൽ നടന്ന ചർച്ച ശ്രദ്ധിച്ചത് അതിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ നടന്ന വിമർശനങ്ങൾ ആയിരുന്നു. വീഡിയോ അത്ര ക്ലിയർ അല്ലാത്തതിനാൽ അവതാരകനെ മനസ്സിലായില്ല. അത് കണ്ടപ്പോൾ ഇസ്ലാമിനേയും മസ്‌ലിംകളെയും അവരുടെ ആചാര രീതികളെയും കേരളത്തിൽ പോലും മനസ്സിലാക്കപ്പെടുന്നത് ഇസ്ലാമോഫോബിയ സൃഷ്ടിച്ച പൊതുബോധത്തിന്റെ അടിസ്ഥാനത്തിൽ ആയി മാറുന്നുവെന്ന ആശങ്ക ബലപ്പെടുകയുണ്ടായത്. ജൗഹർ മാഷിന്റെ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോഴും നമ്മളെല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതേ പൊതുബോധം സൃഷ്ടിക്കുന്ന കാഴ്ചകളെ കുറിച്ചായിരുന്നു. താങ്കൾ എന്തു കൊണ്ട് തൊപ്പി ധരിക്കുന്നില്ല എന്നും താടി വെക്കുന്നില്ല എന്നും ചർച്ചയിൽ പങ്കെടുത്ത ഒരു മുസ്ലിം സംഘടനാ പ്രതിനിധിയോട് അവതാരകൻ ചോദിക്കാൻ കാരണവും ഇസ്ലാമിന്റെ വസ്ത്രധാരണ രീതികളെ പറ്റിയുള്ള അജ്ഞതയും 'വിവാദമായ പ്രഭാഷണത്തിന്റെ' സദസ്സ് ഏതായിരുന്നു എന്നു കൃത്യമായി മനസ്സിലാക്കാതെയാണ് എന്ന് തീർച്ചയാണല്ലോ.

കർമശാസ്ത്ര വിഷയങ്ങളിൽ വീക്ഷണ വ്യത്യാസങ്ങൾ നില നിൽക്കുന്ന മുസ്ലിം സമുദായത്തിൽ ഒരേ വീക്ഷണം വെച്ചു പുലർത്തുന്ന ഒരു സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രസ്തുത പ്രഭാഷണം നടന്നത് എന്നതായിരുന്നു അവതാരകൻ ആദ്യം മാനസ്സിലാക്കേണ്ടിയിരുന്നത്. ആ വീക്ഷണത്തോട് വിയോജിപ്പുള്ളവരോട് താരതമ്യം ചെയ്തു കൊണ്ടായിരുന്നില്ല അതിനെ വിമർശിക്കേണ്ടിയിരുന്നത് എന്നു ചുരുക്കം. താടിയും തൊപ്പിയും പണ്ഡിത വേഷമാണ് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മുസ്ലിം സമുദായത്തിലുണ്ട്. പണ്ഡിതർക്ക് പ്രത്യേകിച്ചൊരു വസ്ത്രം ഇസ്ലാം നിർദേശിച്ചിട്ടില്ല എന്നു വിശ്വാസമുള്ളവരുമുണ്ട്. അപ്പോൾ പിന്നെ അങ്ങനെ വിശ്വാസമില്ലാത്ത ഒരു വിഭാഗത്തോട് നിങ്ങൾ എന്തു കൊണ്ട് താടിയും തൊപ്പിയും ധരിക്കുന്നില്ല എന്നു ചോദിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്!

'ഹിജാബ്' ആണ് ഇസ്ലാമിലെ വസ്ത്ര സങ്കല്പം. ആ സങ്കല്പം പൂർത്തീകരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നു മാത്രമാണ് പർദ. ആ സങ്കല്പം ജീവിതത്തിൽ പകർത്തണമെന്നു ആഗ്രഹിക്കുന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ആധുനിക വസ്ത്രങ്ങളിൽ ആ സങ്കല്പത്തിനു വിരുദ്ധമായി വരുന്ന കാര്യങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണ് ആ പ്രഭാഷകൻ ചെയ്തത്. അതിൽ എവിടെയും അവതാരകൻ ചൂണ്ടിക്കാണിച്ച നിർബന്ധ ബുദ്ധിയോ സ്ത്രീകളെയോ സ്ത്രീ ശരീരത്തെയോ വത്തക്കയോട് ഉപമിച്ചിട്ടുമില്ല. പ്രസ്തുത സദസ്സിനെയും പറയുന്ന കാര്യങ്ങളും തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ് അത്തരം വൈകൃത ചിന്തകൾ നമ്മുടെ മനസ്സിലേക്ക് വരുന്നത്.

അവസാനമായി അവതാരകനോട് ചില കാര്യങ്ങൾ പറയട്ടെ. 'ഗോസാമിമാരെ' വിമർശിക്കുന്ന ഇടതുപക്ഷ മനസ്സ് സൂക്ഷിക്കുന്ന മാധ്യമ പ്രവർത്തകരിൽ ചിലർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ ചില 'ഗോസാമി മാനറിസങ്ങളോട്' ഇഷ്ടം തോന്നാറുണ്ട്. അഥിതികളെ അപമാനിക്കും വിധം ചോദ്യങ്ങൾ ഉന്നയിച്ചും അവരെ സംസാരിക്കാൻ സമ്മതിക്കാതെയുമുള്ള ചാനൽ ചർച്ചാ നാടകങ്ങൾ അല്ല ചുരുങ്ങിയ പക്ഷം ഇടതുപക്ഷത്തിന്റെ മുഖം എന്നു വിളിക്കുന്ന കൈരളി ചാനലിൽ ജോലി ചെയ്യുന്ന താങ്കൾക്ക് ഉണ്ടാവേണ്ടത്. ജനപക്ഷത്തു നിന്നുകൊണ്ട് കാര്യങ്ങളെ ചർച്ച ചെയ്യാൻ ശ്രമിക്കുമ്പോഴും അത് പഠിക്കാനും വിലയിരുത്താനും താങ്കൾ സമയം കണ്ടെത്തുമല്ലോ. നെരൂദയെയും മാർക്കസിനെയും പുഡോവ്കിനെയും ഗോദാർദിനെയും ബർണാലിനേയും  ചെഗുവേരയേയും  കസ്ട്രോയെയും സൃഷ്ടിച്ച കമ്മ്യൂണിസത്തെ കേവലം കേരളത്തിലെ പാർട്ടി സെക്രട്ടറിയുടെയോ നേതാക്കന്മാരുടെയോ പ്രസംഗത്തെ മുൻ നിർത്തി വിമർശിക്കുന്നതിന്റെ നിരർത്ഥകത താങ്കൾക്ക് മനസ്സിലാവുമല്ലോ. ഇസ്ലാമിക വിശ്വാസങ്ങളെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാതെ ആ ആദർശത്തെ കുറച്ചെങ്കിലും പ്രാമാണികമായി പഠിച്ചു വിലയിരുത്താൻ താങ്കൾ ശ്രമിക്കൂമെന്നു പ്രതീക്ഷിക്കട്ടെ. സദ്‌വൃത്തയായ സ്ത്രീയെ കുറിച്ചുള്ള പ്രവാചക വചനം ഇത്തരമൊരു വിഷയത്തിലേക്ക് കൊണ്ടു വരുമ്പോൾ എന്താണ് സദ്‌വൃത്തയായ സ്ത്രീയുടെ ഗുണങ്ങൾ എന്നു കൂടി പരിശോധിക്കാൻ താങ്കൾ തയ്യാറാകേണ്ടിയിരുന്നു. ജീവിതത്തിന്റെ സകല മേഖലകളിലും ദൈവിക വിധിവിലക്കുകൾ പാലിക്കുന്ന ഒരു സ്ത്രീയാണ് സദ്‌വൃത്തയായ സ്ത്രീ എന്നു താങ്കൾക്ക് മാനസ്സിലാകുമായിരുന്നു. ആ വിധിവിലക്കുകളുടെ ഭാഗമായ വസ്ത്രധാരണ രീതിയെ കുറിച്ചുള്ള, അത് പാലിക്കണം എന്നു നിർബന്ധമുള്ള ഒരു സദസ്സിൽ നടത്തിയ പരാമർശമാണ് താങ്കൾ ചർച്ചക്ക് വിധേയമാക്കുന്നത് എന്ന മിനിമം അറിവ് അതിലൂടെ താങ്കൾക്ക് ഉണ്ടായേനെ!

"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല." (വിശുദ്ധ ഖുർആൻ 4:124)

Tuesday, March 27, 2018

പറയാതെ വയ്യ - ഷാനിയോട് സ്നേഹപൂർവം

പ്രിയപ്പെട്ട ഷാനിക്ക്,

മൂല്യബോധമുള്ള മാധ്യമപ്രവർത്തകർ ആവശ്യമുള്ള ഘട്ടത്തിലൂടെയാണല്ലോ കാലം കടന്നു പോകുന്നത്. മാധ്യമങ്ങൾ കാണിക്കുന്നതും പറയുന്നതും സത്യമായി ധരിക്കുന്ന ഭൂരിപക്ഷവും വരുന്ന സമൂഹത്തോട് നീതി പുലർത്തണമെങ്കിൽ മാധ്യമപ്രവർത്തനത്തിൽ മൂല്യം കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണല്ലോ. തീർച്ചയായും ഷാനിയിൽ മറ്റാരേയും പോലെ ഞാനും അത്തരമൊരു മാധ്യമ പ്രവർത്തകയെയാണ് കാണുന്നത് എന്ന് മുഖവുരയായി പറയട്ടെ. ഫാറൂഖ് കോളേജ് അധ്യാപകന്റെ വിവാദമായ പ്രസംഗത്തിന് മുൻനിർത്തി ഷാനി ചെയ്ത 'പറയാതെ വയ്യ' യുടെ എപ്പിസോഡിലെ ചില പരാമർശങ്ങളാണ് ഇങ്ങനെ  ഒരെഴുത്തിന് പ്രേരിപ്പിച്ചത്.

പ്രസംഗത്തെ ചർച്ച ചെയ്യുമ്പോഴും വിമർശിക്കുമ്പോഴും നാം ഒന്നാമതായി മനസ്സിലാക്കേണ്ടത് ഒരു ഫാമിലി കൗണ്സിലർ കൂടിയായ അധ്യാപകൻ അഡ്രസ്സ് ചെയ്ത സദസ്സ് പൊതു സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നില്ല എന്നതാണ്. വസ്ത്രധാരണത്തിൽ കർശനമായ വിധിവിലക്കുകൾ പാലിക്കണം എന്ന് ശഠിക്കുന്ന, ആ വിശ്വാസം ജീവിതത്തിൽ പുലർത്താൻ ശ്രമിക്കുന്ന ആളുകളായിരുന്നു ആ സദസ്സിൽ ഉണ്ടായിരുന്നത്. അവരാകട്ടെ അദ്ദേഹം ക്ഷണിച്ചത് കൊണ്ട് വന്നവരല്ല മറിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാനായി സ്വമനസ്സാലെ വന്നവരാണ്. വസ്ത്രധാരണത്തിലെ നിയമങ്ങളിൽ വിവിധ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള മുസ്ലിം സമുദായത്തിൽ, യാതൊരു സങ്കോചവും കൂടാതെ വസ്ത്രധാരണത്തിലെ മതശാസനകൾ അംഗീകരിക്കണമെന്നും അത് ജീവിതത്തിൽ പുലർത്തണമെന്നും ആഗ്രഹിക്കുന്നവരുടെ സംഗമത്തിലാണ് അദ്ദേഹം ആ പ്രഭാഷണം നിർവഹിച്ചത്.

രണ്ടാമതായി പറയാനുള്ളത് മുസ്ലിം സമുദായത്തിലെ പ്രഭാഷകരും പ്രബോധകരും ഗുണകാംശയോട് കൂടി മതത്തിലെ വിധിവിലക്കുകളിൽ സമുദായത്തെ ബോധവൽക്കരിക്കുന്നവരാണ് എന്നതാണ്. മതനിയമപ്രകാരം ലാഭേച്ഛയില്ലാതെ നടത്തേണ്ട പരിശ്രമമാണത്. പൗരോഹിത്യത്തെ തള്ളിക്കളഞ്ഞ മതമായ ഇസ്ലാമിൽ അത്തരം പ്രഭാഷകരും പ്രബോധകരും നടത്തുന്നത് ദൈവിക പ്രീതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ്. സമുദായത്തോടുള്ള അളവറ്റ സ്നേഹവും ദൈവിക വിധിവിലക്കുകൾ ലംഘിക്കാതെ അവർ ജീവിക്കണമെന്ന ആഗ്രഹവുമാണ് അത്തരം പരിശ്രമങ്ങൾക്ക് പിന്നിലെന്നു ചുരുക്കം. താൻ നന്മയെന്ന് വിശ്വസിക്കുന്ന ആദർശത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന, ശാസിക്കുന്ന മാതാപിതാക്കളെ പോലെയാണ് പല സന്ദർഭങ്ങളിലും തനിക്കു മുന്നിലേക്ക് വരുന്ന ജനങ്ങളോട് അവർ പെരുമാറുന്നത്. ഒരു മാധ്യപ്രവർത്തക എന്ന നിലയിൽ കേരള മുസ്ലിം നവോത്ഥാന ചരിത്രം കുറച്ചെങ്കിലും ഷാനി വായിച്ചു കാണും എന്നു കരുതട്ടെ. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്ന ഒരു സമൂഹത്തെ രാഷ്ട്രീയമായും സാംസ്കാരികമായും ഉന്നതിയിലേക്ക് എത്തിച്ചതിനു പിന്നിൽ ഭൗതികമായ യാതൊരു നേട്ടവും മോഹിക്കാത്ത ഇത്തരം സമുദായസ്നേഹികൾ തന്നെയായിരുന്നു. ഇത്രയും പറഞ്ഞത് അവരെ വലുതാക്കനല്ല. അവർ പാപം ചെയ്യാത്ത പവിത്ര ഹൃദയത്തിന്റെ ഉടമകളാണ് എന്നു വരുത്തിത്തീർക്കാനുമല്ല. അവരുടെ ഇടപെടലുകളുടെ രീതിയും ഉദ്ദേശവും ഷാനിയെ പറഞ്ഞു മനസ്സിലാക്കാനാണ്.

ഈ ലോകത്തിനപ്പുറം, മരണത്തിനുപ്പുറം ഒരു ജീവിതമുണ്ട് എന്നതാണ് ഇസ്ലാമിക സങ്കല്പം. ഈ ജീവിതം ഒരു പരീക്ഷണമാണ് എന്നും എന്തു വില കൊടുത്തും മരണത്തിനപ്പുറമുള്ള ജീവിതത്തിൽ പരാജയപ്പെടരുത് എന്നും ഇസ്ലാം മനുഷ്യരോട് പറയുന്നു. ആ തത്വത്തിൽ വിശ്വസിക്കുന്ന ഞാൻ മുകളിൽ പറഞ്ഞ പോലെ വസ്ത്രധാരണത്തിൽ പോലും ദൈവിക വിധിവിലക്കുകൾ ലംഘിക്കാതെ ജീവിക്കണം എന്നും ആഗ്രഹിക്കുന്ന ഒരു സമൂഹത്തോട് ആധുനിക വസ്ത്രധാരണ രീതി ഇസ്ലാമിക വസ്ത്രധാരണ രീതിയുമായി എങ്ങനെ വേർപെട്ടു കിടക്കുന്നു എന്നും ഇസ്ലാമികമാണ് എന്നു നാം വിശ്വസിക്കുന്ന പല വസ്ത്രധാരണ രീതികളും യഥാർത്ഥത്തിൽ മതപരമായ വിധിവിലക്കുകൾക്കുള്ളിൽ അല്ല എന്നും ബോധവൽക്കരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അവിടെ അദ്ദേഹം അഭിസംബോധന ചെയ്തത് സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയും ആയിരുന്നില്ല. മുസ്ലിം സമുദായത്തിൽ തന്നെയുള്ള കർശനമായി വസ്ത്രധാരണ രീതികൾ പിൻപറ്റേണ്ടതില്ല എന്നു വിശ്വസിക്കുന്നവരെയും ആയിരുന്നില്ല. അപ്പോൾ പിന്നെ അദ്ദേഹം സ്ത്രീകളെ മൊത്തത്തിൽ അപമാനിച്ചു എന്നു പറയുന്നതിൽ കഴമ്പുണ്ടോ? പ്രസ്തുത വിശ്വാസം ഇല്ലാത്ത, അദ്ദേഹത്തിന്റെ അഭിസംബോധനയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആരെങ്കിലും അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നത് നമുക്ക് ന്യായീകരിക്കാൻ ആവുമോ? ഇനി അദ്ദേഹം അഭിസംബോധന ചെയ്ത സ്ത്രീകളെ അദ്ദേഹം അപമാനിച്ചു എന്നാണെങ്കിൽ ആ പ്രഭാഷണം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും അവരാരും അത്തരമൊരു പരാതിയുമായി സമീപിച്ചിട്ടില്ല എന്നത് തന്നെ അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് അത് അപമാനകരമായി തോന്നിയിട്ടില്ല എന്നതിന് തെളിവാണല്ലോ.

സമൂഹ മാധ്യമങ്ങളിൽ ആർക്കും കാണാവുന്ന തരത്തിൽ ഈ പ്രഭാഷണം ഉണ്ടായിരിക്കെ ചിലർക്കെങ്കിലും അത് അലോസരമായി, സ്ത്രീവിരുദ്ധമായി തോന്നിയെങ്കിൽ, അദ്ദേഹം ഫാറൂഖ് കോളേജിലെ വിദ്യാർത്ഥിനികളെ അപമാനിച്ചു എന്നു തോന്നിയെങ്കിൽ അവർക്ക് പരാതിപ്പെട്ടു കൂടെ എന്നൊരു ചോദ്യം കൂടി ഇതിൽ ബാക്കിയാവുമല്ലോ. അങ്ങനെ ഒരു പരാതി കൊടുത്താൽ ഇരവാദം ഉയർത്താതെ അതിനെ നേരിടുകയല്ലേ വേണ്ടത് എന്ന ഷാനിയുടെ ചോദ്യത്തെ ഞാൻ അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹത്തിനെതിരെ മാത്രമല്ല മറ്റുള്ളവർക്കെതിരിലും കേസെടുത്തിട്ടുണ്ട് എന്നു പറഞ്ഞു ഷാനി കാണിച്ച വീഡിയോ ദൃശ്യങ്ങളിൽ ശശികല ടീച്ചറെയും മുൻ ഡിജിപി സെൻകുമാറിനെയും കാണിച്ചത് ശരിയായ താരതമ്യമായില്ല എന്ന് പറയട്ടെ. ഇരുവരും നടത്തിയത് അന്യമത വിദ്വേഷമോ വർഗീയമായ പ്രഭാഷണമോ ഒക്കെ ആയിരുന്നു എന്ന് നമുക്കറിയാമല്ലോ. അതും അധ്യാപകന്റെ 'സ്ത്രീവിരുദ്ധ' പരാമർശവും എങ്ങനെ നമുക്ക് താരതമ്യം ചെയ്യാനാകും? ഇതിനോട് കുറച്ചെങ്കിലും താരതമ്യം ചെയ്യാവുന്ന പരാമർശങ്ങൾ ജഗതി ശ്രീകുമാറിന്റേതോ യേശുദാസിന്റേതോ ക്യാപ്റ്റൻ രാജുവിന്റേതോ ഒക്കെയാണ് എന്നതല്ലേ ശരി? ഇത് സ്ത്രീവിരുദ്ധമാണ് എന്നുറച്ചു വിശ്വസിച്ചു കൊണ്ട് പുറകോട്ട് പോയി പിന്നെയും തിരഞ്ഞാൽ  നിരവധി സിനിമാ സംഭാഷണ ശകലങ്ങളും രാഷ്ട്രീയ നേതാക്കളുടെ കമന്റുകളും നമുക്ക് കിട്ടില്ലേ? എന്തിനധികം ഇടതുപക്ഷത്തിന്റെ മുഖമായ ചാനലിൽ ഇരുന്ന് കൃത്യമായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ, മണ്മറഞ്ഞ പോയ ഒരെഴുത്തുകാരന്റെ ഇന്റർവ്യൂ വരെ നമുക്ക് മുന്നിൽ തെളിഞ്ഞു വരില്ലേ? സ്റ്റുഡിയോയിൽ മുഖം പൊത്തിക്കൊണ്ടും മൂക്കത്ത് വിരൽ വെച്ചുകൊണ്ടും ഇരിക്കേണ്ടി വന്ന സ്ത്രീ പ്രേക്ഷകർ സാക്ഷിയായ പ്രസ്തുത അഭിമുഖത്തിനും മേൽപറഞ്ഞ നിരവധി സംഭവങ്ങളിലും ഇല്ലാതിരുന്ന വിവാദം സോദ്ദേശത്തോടെ ആദർശ സുഹൃത്തുക്കളായ സമൂഹത്തോട് പ്രസംഗിച്ച ഒരധ്യാപകന് നേരിടേണ്ടി വരുമ്പോൾ അതിൽ ദുരുദേശമുണ്ട് എന്നാരെങ്കിലും തെറ്റിദ്ധരിച്ചു പോയാൽ അവരെ നമുക്ക് കുറ്റം പറയാനാകുമോ?

അധ്യാപകന്റെതിന് സമാനമായ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട് എങ്കിലും ഈ നാടിന്റെ നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് അദ്ദേഹത്തിനെതിരെയുള്ള കേസിനെ നേരിടാൻ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട് എന്ന ഷാനിയുടെ വാദത്തോട് പൂർണമായും യോജിക്കുന്നു. പ്രസ്തുത കേസിനെ ജാമ്യമില്ല വകുപ്പാണ് എന്ന പേരിൽ കളവു പ്രചരിപ്പിച്ചവരോടും യോജിക്കുന്നില്ല. എങ്കിലും ഒരു വിഷയത്തിലും ഇരട്ട നീതി ഉണ്ടാവരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ഷാനിയെ പോലുള്ള സമൂഹത്തിലേക്ക് കണ്ണുകൾ തുറന്നു വെച്ചിരിക്കുന്ന മധ്യമപ്രവർത്തകരിൽ എനിക്ക് വിശ്വാസമുണ്ട്. അത്തരമൊരു സാമൂഹിക സാഹചര്യത്തെ തടയിടാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. നന്മകൾ നേർന്ന് കൊണ്ട്,

സ്നേഹപൂർവം
അഫ്താബ് കണ്ണഞ്ചേരി