Thursday, November 30, 2017

ഒരു മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല..!

ലോകത്തിന് മുഴുവൻ കാരുണ്യമായിക്കൊണ്ടാണ് മുഹമ്മദ് നബി (സ) യെ പടച്ച തമ്പുരാൻ ഭൂമിയിലേക്ക് അയച്ചത് എന്നാണ് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്. കാരുണ്യത്തിന്റെ ആ തിരുദൂതനെ അനുധാവനം ചെയ്യുന്ന ഒരു മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല.

വിഷം പുരട്ടിയ തന്റെ നാവു കൊണ്ട് പ്രവാചകനെ (സ) നിരന്തരം ഉപദ്രവിച്ച, തന്റെ വാക്ചാതുര്യം മുഴുവൻ പ്രവാചകനെ അപമാനിക്കാൻ വേണ്ടി ചിലവഴിച്ച സുഹൈൽബ്നു അംറിനെ യുദ്ധതടവുകരനായി കിട്ടിയപ്പോ  'പ്രവാചകരേ, സുഹൈലിനെ എനിക്ക് വിട്ടുതരൂ... ഞാനവന്റെ പല്ല് തച്ച്കൊഴിക്കട്ടെ. നാവ് പിഴുതെറിയട്ടെ. എന്നാല്‍ അയാള്‍ പിന്നെ അങ്ങേക്കെതിരെ പ്രസംഗിച്ച് നടക്കുകയില്ല.' എന്ന പ്രവാചകാനുയായിയായ ഉമർ(റ) വിന്റെ വാക്കുകളോട്  'അരുത് ഉമര്‍! ഒരിക്കലും ചെയ്യരുത്. ഞാന്‍ ഒരിക്കലും അയാളെ അംഗഭംഗപ്പെടുത്തുകയില്ല. അങ്ങനെ ചെയ്താല്‍ അല്ലാഹു എന്നെയും അതുചെയ്യും; ദൈവദൂതനാണെങ്കില്‍ പോലും.' എന്നു പറഞ്ഞ ആ കാരുണ്യത്തിന്റെ ദൂതന്റെ അനുയായികൾക്ക് ഒരിക്കലും തീവ്രവാദിയാവുക സാധ്യമല്ല.

മക്കയിൽ വെച്ചു തന്നെ പരിഹസിക്കുകയും മർദിക്കുകയും ചെയ്ത കഠിന ശത്രുക്കൾക്ക് പോലും മക്ക പിടിച്ചടക്കിയതിന് ശേഷം മാപ്പ് കൊടുത്ത ആ പ്രവാചകനെ ജീവിതത്തിൽ പകർത്തുന്ന ഒരൊറ്റ മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല.

തങ്ങളെ നിരന്തരം പീഡിപ്പിക്കുകയും തങ്ങൾ നാട് വിട്ടു പോകാനും കാരണക്കാരായ ഖുറൈശികളെ നോക്കി മക്കാവിജയ സമയത്ത് ഇന്ന് 'യൗമുൽ മൽഹമ', അഥവാ യുദ്ധത്തിന്റെ ദിനമാണ്, ആദരവുകൾ കീറിയെറിയപ്പെടുന്ന ദിനം എന്നു വിളിച്ചു പറഞ്ഞ അനുയായിയെ അല്ല ഇന്ന് യൗമുൽ മർഹമ അഥവാ കാരുണ്യത്തിന്റെ ദിനമാണ് എന്നു പ്രഖ്യാപിച്ച ആ മഹാപ്രവാചകന്റെ (സ) അനന്തരാവകാശികൾക്ക് തീവ്രവാദിയാവുക സാധ്യമല്ല.

'ഞാൻ റസൂലുല്ലാഹി (സ) ക്ക് പത്തുവർഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ തിരുദൂതർ ഛെ എന്ന വാക്കുപോലും പറഞ്ഞിട്ടില്ല. നീ എന്തിന് ഇതു ചെയ്തു, എന്തുകൊണ്ട് അതു ചെയ്തില്ല എന്നു ചോദിച്ചു കുറ്റപ്പെടുത്തിയിട്ടുമില്ല' എന്ന സേവകന്റെ സാക്ഷ്യം ആ വ്യക്തിത്വം എത്ര കരുണ നിറഞ്ഞവനായിരുന്നു എന്നു നമുക്ക് കാട്ടിത്തരുന്നതാണ്. ആ പ്രവാചകനെ ജീവിത മാതൃകയായി സ്വീകരിക്കുന്ന ഒരൊറ്റ മനുഷ്യനും തീവ്രവാദിയാവുക സാധ്യമല്ല.

സഹജീവികളോട് കരുണ കാണിക്കണമെന്നും അവയെ അകാരണമായി ഉപദ്രവിക്കരുത് എന്നും പഠിപ്പിച്ച ആ പ്രവാചകന്റെ അധ്യാപനങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ജീവിക്കുന്ന ആർക്കും തീവ്രവാദിയാവുക സാധ്യമല്ല.

വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയും ആണ് എന്നും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ ദയയും സഹിഷ്ണുതയുമാണ് എന്നും സമൂഹത്തെ ഉൽബോധിപ്പിച്ച ആ മഹാനുഭാവന്റെ പിന്തുടച്ചക്കാർക്ക് തീവ്രവാദിയാവുക ഒരിക്കലും ഒരിക്കലും സാധ്യമല്ല.

ഇനിയും നിങ്ങൾക്ക് ആ പ്രവാചകനെ അനുധാവനം ചെയ്യുന്നവരിൽ തീവ്രവാദം ആരോപിക്കണം എന്നുണ്ടെങ്കിൽ അവരുടെ ഹൃദയങ്ങളിൽ നിന്ന് ആ പ്രവാചകനെ അറുത്തു മാറ്റുക. അതല്ലാതെ തരമില്ല...!

"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക." (വിശുദ്ധ ഖുർആൻ 7:199)

Saturday, November 18, 2017

പ്രണയം

വാരാന്ത്യത്തിന്റെ ആലസ്യത്തിൽ ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞിരുന്ന് പുറം കാഴ്ചകളിലേക്ക് കണ്ണോടിക്കുകയായിരുന്നു അയാൾ. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രമാണ് തന്റെ കുട്ടിക്കാലവും കൗമാരവും ചിലവഴിച്ച നാടും നാട്ടിൻ പുറവും കാണാൻ കുറച്ചു കാലമായി അയാൾക്ക് സാധിക്കുന്നത്. തിരക്കേറിയ 'കോർപറേറ്റ് ജീവിതം' അവസാനിപ്പിക്കണം എന്ന് പലവട്ടം ചിന്തിച്ചതാണ്. പക്ഷെ ആ ചിന്തക്ക് ഇന്നു വരെ ഒരു പ്രതീക്ഷയും ഉണ്ടായിട്ടില്ല.

അകലെയാണെങ്കിലും താൻ പഠിച്ച സ്കൂൾ വീട്ടിലിരുന്നു കൊണ്ട് തന്നെ കാണാം. വീടിനു മുന്നിലെ വയൽ കടന്നു വേണം സ്കൂളിലെത്താൻ. നീണ്ട പത്തു വർഷം നിത്യേന താൻ നടന്ന വഴികൾ. ആ വയലുകളിൽ നിറയെ കൃഷികളുണ്ടായിരുന്നു അന്നൊക്കെ. ആ പാടവരമ്പത്ത് കൂടി ഒന്പതു വർഷം നടന്നപ്പോഴും ഉണ്ടായിട്ടില്ലാത്ത ഉല്ലാസമായിരുന്നു കൃത്യം എസ് എസ് എൽ സി കാലത്തു തന്നെ വന്നു ചേർന്നത്. അന്നായിരുന്നു തന്റെ ആദ്യ പ്രണയം മൊട്ടിട്ടത്. ഓരോ വർഷവും പുതിയ കുട്ടികൾ ക്ലാസ്സിലേക്ക് വരുമ്പോൾ പുതിയ കൂട്ടുകാരന്മാരെയായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിൽ ഇത്തവണ അവന്റെ കണ്ണുകൾ ഉടക്കിയത് അവളിലായിരുന്നു. കൂട്ടുകാരാൽ കേട്ടറിഞ്ഞ പ്രണയാനുഭൂതി അവന്റെ സിരകളിലേക്ക് പതുക്കെ ഇരച്ചു കയറുകയായിരുന്നു. ക്ലാസ്സ്‌ സമയത്ത് സയൻസിനും ചരിത്രത്തിനും ജ്യോഗ്രഫിക്കും ഒക്കെ മനസ്സിലുണ്ടായിരുന്ന സ്ഥാനം പതിയെ പ്രണയത്തിലേക്ക് വഴി മാറി.

ഒന്ന് പറയണം അവളോട്‌, മനസ്സിലുള്ളത് മുഴുവൻ! പക്ഷെ സാധിക്കുന്നില്ല. കാൽക്കൊല്ല പരീക്ഷയും അരക്കൊല്ല പരീക്ഷയും കഴിഞ്ഞു, നടന്നില്ല. രണ്ടും കൽപിച്ചാണ് അന്ന് പതിവിലും നേരത്തെ അവൻ സ്കൂളിലെത്തിയത്. അവളുടെ ഡെസ്ക്കിൽ സ്റ്റിക്ക് പേന കൊണ്ട് കട്ടിയിൽ നിന്നെ എനിക്കിഷ്ടമാണെന്ന് എഴുതണം. അതായിരുന്നു ലക്‌ഷ്യം, അല്ലാതെ ആ മുഖത്ത് നോക്കി തന്റെ ഇഷ്ടം പറയാനുള്ള ത്രാണി അവനില്ലായിരുന്നു. എഴുതിതുടങ്ങുന്നതിനു മുൻപ് തന്നെ അവളുടെ കൂട്ടുകാരി കയ്യോടെ പിടികൂടിയതിനാൽ ആ ശ്രമം നടന്നില്ല. എങ്കിലും തന്റെ പ്രണയം അറിയുന്ന ഒരു കൂട്ടുകാരി അവൾക്കുണ്ടല്ലോ എന്നൊരാശ്വാസം ഉണ്ടായി. അവളെ ഹംസമാക്കാനുള്ള ശ്രമം എസ് എസ് എൽ എസി പരീക്ഷ വരെ വിജയിച്ചും ഇല്ല. സെന്റ്‌ ഓഫ്‌ ദിവസം അവൾ തനിക്ക് നൽകിയ പുഞ്ചിരിയും പരീക്ഷക്ക് പ്രതീക്ഷിച്ചതിൽ എത്രയോ കുറഞ്ഞ മാർക്കും മാത്രമായിരുന്നു ആ പ്രണയം അവനു സമ്മാനിച്ചത്!

വർഷങ്ങൾ പിന്നെയും കടന്നു പോയി, പ്രീ ഡിഗ്രിയും. ആദ്യ പ്രണയം നൽകിയ നിരാശയോ താൻ പ്രണയിക്കാൻ കൊള്ളുന്നവനല്ല എന്ന തോന്നലോ കൊണ്ടോ പ്രണയം എന്ന വികാരം അവന്റെ മനസ്സിലേക്ക് ചെന്നെത്തിയതേ ഇല്ല, ഡിഗ്രിക്ക് രണ്ടാം വർഷം ആകുന്നത് വരെ. സുഹൃത്തുക്കളുടെ ചെറിയ ചില തമാശാ റാഗിംഗ് പരിപാടിക്ക് കൂട്ട് പോകുന്നതിനിടെ ആണ് അവളെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും അവളുടെ കണ്ണുകളിലെ ഭയം അവനിൽ കുറച്ച് അലോസരമുണ്ടാക്കി. റാഗിംഗ് മനസ്സു കൊണ്ട് അത്ര ഇഷ്ടമുള്ള പരിപാടിയായിരുന്നില്ല അവനു. കൂട്ടുകാരോട് അത് പറഞ്ഞാൽ ഏശില്ല. കളിയാക്കാൻ വരും. എന്നാലും ഈ 'കലാപരിപാടിയിൽ' നിന്ന് അവളെ രക്ഷിക്കണം എന്നവനു തോന്നി. സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനായ അവന്റെ മനസ്സിൽ അത്തരമൊരു ചിന്ത ഉണ്ടാവുക സ്വാഭാവികമാണ് താനും. അടുത്ത ദിവസം തന്നെ കൂട്ടുകാർ അവളുടെ അടുത്തെത്തുന്നതിനു മുൻപ് തന്നെ അവൻ അവളോട്‌ സംസാരിക്കാൻ തുടങ്ങി. തെല്ലു ഭയത്തോടെയാണ് തുടങ്ങിയതെങ്കിലും പതുക്കെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വരാൻ തുടങ്ങിയിരുന്നു.

റാഗിംഗിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു എങ്കിലും പിന്നീട് ആ സൗഹൃദം ഒരുപാട് വളർന്നു. മിക്ക ഇടവേളകളിലും അവർ സംസാരിച്ചു കൊണ്ടിരുന്നു. അവർ തമ്മിൽ പ്രേമത്തിലാണെന്ന് കാംപസ് മുഴുവൻ ഒരു സംസാരമുണ്ടയതിനാൽ അവനില്ലാത്തപ്പോഴും അവളെ ശല്യം ചെയ്യാൻ ആരും വന്നിരുന്നില്ല. ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കേ അവനത് അവളോട്‌ പറയുകയും ചെയ്തു. എങ്കിലും സാരമില്ല ശല്യം ചെയ്യാൻ ആരും ഇങ്ങോട്ട് വരില്ലല്ലോ എന്നായിരുന്നു അവളുടെ മറുപടി.

ഇടവേളകളിൽ കണ്ടുമുട്ടുമ്പോൾ മാത്രമായിരുന്നു അവൻ അവളോട്‌ സംസാരിച്ചിരുന്നത്. പിന്നീടെപ്പോഴോ ആ ഇടവേളകൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ തോന്നിത്തുടങ്ങി അവന്. കോളേജിൽ വരാതെ അവൾ എടുക്കുന്ന ഇടവേളകൾ അവന്റെ മനസ്സിനെ അലോസരപ്പെടുത്തി. എന്താണ് സംഭവിക്കുന്നത് എന്ന് വൈകിയാണെങ്കിലും അവൻ മനസ്സിലാക്കി. വീണ്ടും പ്രണയം.! പക്ഷെ ഇത് ആ പത്താം ക്ലാസ്സുകാരന്റെ വെറും വിഭ്രാന്തിയായി അവന് തോന്നിയില്ല. അല്ലെങ്കിൽ അങ്ങനെയാവാൻ അവന്റെ മനസ്സ് ഒരുക്കമായിരുന്നില്ല.

പറയാതെ പോയ ഒരു പ്രണയം കൂടി ഇനി ഉണ്ടാകരുത് എന്ന നിശ്ചയമായിരിക്കണം മനസ്സിലുള്ളത് തുറന്നു പറയാൻ അവന് ധൈര്യം നൽകിയത്. പക്ഷെ അത് വാക്കുകളായി പുറത്തുവരാൻ കോളേജിലെ അവസാന പിരീഡ് കഴിയും വരെ കാത്തിരിക്കേണ്ടി വന്നു. ബസ് സ്റ്റോപ്പിലേക്ക് നടക്കവേ ഒരു ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. രണ്ടും കല്പിച്ചു അവനത് അവളോട് പറഞ്ഞു. അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. ചാറ്റൽ മഴയുടെ ശൗര്യം കൂടിയും വന്നു. അവൾ നിവർത്തിയ കുടയിൽ രണ്ടു പേരും മൗനികളായി നിന്നു. ഒരു കുട കൊണ്ട് തടയാൻ പറ്റാത്ത മഴ അവരെ രണ്ടു പേരെയും നനച്ചിരുന്നു. പക്ഷെ മനസ്സിൽ പെയ്യുന്ന മഴയുടെ ഇരമ്പൽ മാത്രമേ അവനെ അലട്ടിയുള്ളൂ. ബസ് വന്നു. കയറാൻ നേരം അവൾ സമ്മാനിച്ച പുഞ്ചിരിയിൽ അവന്റെ ആദ്യ പ്രണയത്തിന്റെ വിജയമുണ്ടായിരുന്നു.

കാമ്പസ് പ്രണയം. അവസാന വർഷം വരെ അതും നീണ്ടു നിന്നില്ല. പതിവുപോലെ കാമുകീ പിതാവ് തന്നെയായിരുന്നു വില്ലൻ. അച്ഛന്റെ വിരട്ടലിൽ പക്ഷെ തകർന്നു പോയത് അവൻ മാത്രമായിരുന്നു. അതിന്റെ ആധിക്യം പക്ഷെ ആദ്യ പ്രണയ നഷ്ടത്തെക്കാൾ കഠിനവും. ഭ്രാന്തു പിടിച്ചു നടന്ന ദിനങ്ങൾ. ചുറ്റുമുള്ളതൊന്നും കാണാതെ കലങ്ങിയ മനസ്സിന്റെ ചിന്തകൾക്കൊപ്പം ശരീരത്തെ ചലിപ്പിച്ച ദിവസങ്ങൾ. അതിൽ നിന്ന് മുക്തനാവാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു.

'ചായ'...ചിന്തകളെ കീറി മുറിച്ചു കൊണ്ടു അവന്റെ നേരേക്ക് ഒരു ഗ്ലാസ് വന്നു. അതിന്റെ ഞെട്ടലിൽ ഒന്നു തിരിഞ്ഞു നോക്കി. ഭാര്യയാണ്. കാലത്തു തന്നെ എന്ത് ദിവാസ്വപ്നമാണ് കാണുന്നത് എന്ന ചോദ്യം ആ മുഖത്തുള്ളത് പോലെ തോന്നി അയാൾക്ക്. അവൾ തിരിഞ്ഞു നടന്നു. അയാൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. തന്റെ ജീവിതത്തിന് അർത്ഥം കാണിച്ചു തന്നവളാണ്. തന്റെ കുഞ്ഞുങ്ങളുടെ അമ്മ. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവൾ. ജോലിഭാരവും ജീവിത പ്രാരാബ്ധങ്ങൾക്കും ഇടയിൽ തനിക്ക് താങ്ങാവുന്നവൾ. നഷ്ട പ്രണയങ്ങൾ ഒരിക്കലും സമ്മാനിക്കാത്ത അനുഭൂതി, അത് വിവാഹത്തിന് ശേഷമാണ് അയാൾ തിരിച്ചറിഞ്ഞത്. ഒരു പക്ഷെ തന്റെ യദാർത്ഥ പ്രണയം തന്നെ അവളാണ്. ബാക്കിയെല്ലാം മിഥ്യയായിരുന്നില്ലേ...?

Monday, November 13, 2017

യുദ്ധങ്ങൾ കൊണ്ട് ലോകത്തെ ഇസ്ലാമികവൽക്കരിക്കണം എന്നോ...?


ഇസ്‌ലാമിക വിമർശകർ കഴിഞ്ഞ കുറെ കാലമായി ആശയദാരിദ്ര്യം മൂലം പൊറുതി മുട്ടി കഴിയുകയാണ്. കള്ളകഥകൾ പടച്ചും ഇസ്ലാമിക പ്രമാണങ്ങൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി പ്രചരിപ്പിച്ചും ഇസ്ലാമിനെ 'തീവ്രവാദവൽക്കരിക്കാൻ' ശ്രമിച്ചിട്ടും സത്യമതത്തെ അതിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ആ നിരാശയിൽ നിന്നാകണം ലോകത്തെ വ്യത്യസ്ഥങ്ങളായ ഇസ്ലാമിക ചിന്താധാരകളിൽ പെട്ട മുഴുവൻ പണ്ഡിതരും ഒരുപോലെ വിമർശിച്ചു ഒറ്റപ്പെടുത്തിയ 'ഐഎസിന്റെ' വക്താക്കളായി ചമഞ്ഞു അറബി വാക്കുകൾ ഉച്ചാരണ ശുദ്ധിയോടെ അവതരിപ്പിക്കാൻ കഴിയുന്നവരെ വെച്ചു ഓഡിയോ ക്ലിപ്പുകൾ പടച്ചുണ്ടാക്കി സമൂഹത്തിൽ പ്രചരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അത്തരമൊരു ക്ലിപ്പിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയുക എന്നതാണ് ഈ എഴുത്തിന്റെ ലക്ഷ്യം. നേരോടെ ചിന്തിക്കുന്ന ആർക്കും ആ ക്ലിപ്പിന്റെ സത്യസന്ധത ബോധ്യപ്പെടുമെങ്കിലും സമൂഹത്തിൽ ആഴത്തിൽ വേരുറച്ചു പോയ ചില 'പൊതുബോധങ്ങൾ' നിമിത്തം അങ്കലാപ്പിൽ ആയവർക്ക് വേണ്ടി പ്രസ്തുത വിഷയത്തിലെ നെല്ലും പതിരും വേർതിരിക്കാൻ ഒരു ശ്രമം.

വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായമായ സൂറത്തുൽ ബഖറയുടെ 193ആം വചനം ഉദ്ധരിച്ചു കൊണ്ട് മുസ്ലിങ്ങൾ ലോകം മുഴുവൻ ഇസ്‌ലാമികവൽക്കരിക്കുന്നത് വരെ യുദ്ധം ചെയ്യേണ്ടവർ ആണെന്നും അമുസ്ലിങ്ങളെ നിഷ്കാസനം ചെയ്യേണ്ടവരാണ് എന്നും സമർത്ഥിക്കാൻ ശ്രമിക്കുകയാണ് പ്രസ്തുത ക്ലിപ്പിൽ ചെയ്യുന്നത്. ആ വചനം ഇങ്ങനെയാണ്;

"മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല." (വിശുദ്ധ ഖുർആൻ 2:193)

114 അധ്യായങ്ങളിലായി ആറായിരത്തിലധികം വരുന്ന വിശുദ്ധ ഖുർആനിലെ വചനങ്ങൾ ദൈവികമാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ. ആ ഖുർആനിനെ ജീവിതത്തിൽ പകർത്തിയ പ്രവാചകൻ (സ) ആണ് അവർക്ക് മാതൃകയും. അതിലെ എല്ലാ വചനങ്ങളും പ്രവാചകന്റെ (സ) പ്രബോധിത സമൂഹമായ സ്വഹാബികൾ (പ്രവാചക കാലത്തെ അനുയായികൾ) എങ്ങനെ മനസ്സിലാക്കിയോ അങ്ങനെ മനസ്സിലാക്കുന്നവരും കൂടിയാണ് മുസ്ലിങ്ങൾ. അതുകൊണ്ട് തന്നെ പ്രവാചകനെയും പ്രവാചക വചനങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത സ്വഹാബികളെയും ഉദ്ധരിച്ചു കൊണ്ട് പണ്ഡിതന്മാർ വിശുദ്ധ ഖുർആനിന്റെ വചനങ്ങളെ വിശദീകരിച്ചിട്ടുമുണ്ട്. പ്രവാചകനോ അനുയായികൾക്കോ പണ്ഡിതർക്കോ മുസ്ലിങ്ങൾക്കോ പരിചയമില്ലാത്ത വ്യത്യസ്ഥ വാഖ്യാനങ്ങൾ ഖുർആനിക വചനങ്ങൾക്ക് കൽപിക്കുകയും അവ പ്രചരിപ്പിക്കുക എന്നതും ഇസ്ലാമിക വിമർശകർ എക്കാലത്തും സ്വീകരിച്ചു പോന്ന രീതിശാസ്ത്രമാണ്. ഇവിടെയും സംഭവിച്ചത് മറിച്ചല്ല.

മുകളിലെ വചനത്തിൽ മാത്രമല്ല വിശുദ്ധ ഖുർആനിലെ എട്ടാം അധ്യായമായ സൂറത്തുൽ അൻഫാലിലെ 39ആം വചനവും ഇതേ ആശയം തന്നെയാണ് പറഞ്ഞട്ടുള്ളത്. ഒറിയെന്റലിസ്റ്റുകളെ കോപ്പി അടിക്കുന്ന തിരക്കിൽ 'ഐഎസ് വക്താവ്' അറിയാതെ വിട്ടു പോയതാവും പ്രസ്തുത വചനം. അതിങ്ങനെയാണ്;

"കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌." (വിശുദ്ധ ഖുർആൻ 8:39)

ഈ രണ്ടു വചനങ്ങളിലും പൊതുവായി വന്ന ആശയമാണ് ഫിത്ന ഇല്ലാതെയാവുന്നത് വരെ യുദ്ധം ചെയ്യുക എന്നത്. ഫിത്ന എന്ന പദത്തിന് പരീക്ഷണം, മർദനം, കുഴപ്പം എന്നൊക്കെയാണ് അർത്ഥം. മതത്തിന്റെ പേരിൽ നില നിന്നിരുന്ന മർദനത്തെ സൂചിപ്പിക്കാൻ ആണ് പ്രസ്തുത വചനം ഉപയോഗിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ഇസ്ലാമിലേക്ക് വരികയും പ്രവാചകനെയും അനുയായികളെയും സച്ചരിതരായ നാലു ഖലീഫമാരെയും കാണുകയും അവർ നടത്തിയ യുദ്ധങ്ങൾക്ക് സാക്ഷിയാവുകയും ചെയ്ത, ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമറിന്റെ(റ) പുത്രനുമായ അബ്ദുല്ലാഹിബ്നു ഉമറിന്റെ(റ) സാക്ഷ്യം പ്രസ്തുത വിഷയത്തിൽ ഇസ്ലാമിന്റെ വീക്ഷണം എന്താണ് എന്ന് സുതരാം വ്യക്തമാക്കുന്നതാണ്.

"നാഫിഇൽ നിന്ന്: ഇബ്നു സുബൈറിന്റെ പീഡനങ്ങള് നിലനിന്നിരുന്ന കാലത്ത് രണ്ട് പേര് അബ്ദുല്ലാഹി ബ്നു ഉമറിന്റേെ അടുത്ത് ചെന്ന് ചോദിച്ചു: "ജനങ്ങള് ഇല്ലാതെയാവുന്നു. താങ്കള് ഉമറിന്റെ പുത്രനും പ്രവാചകാനുരചനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില് നിന്ന് താങ്കളെ തടയുന്നതെന്താണ്?'' അദ്ദേഹം പറഞ്ഞു: എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്'. അവര് ചോദിച്ചു: ഫിത്ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്പിച്ചിട്ടില്ലേ?' അദ്ദേഹം പറഞ്ഞു: 'ഫിത്ന ഇല്ലാതാകുന്നത് വരെയും, അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള് യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല് നിങ്ങള്ക്കാവശ്യം ഫിത്ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.'' (ബുഖാരി)

നാഫിഇൽ നിന്നു തന്നെയുള്ള മറ്റൊരു റിപ്പോർട്ടിൽ ഈ വചനത്തെ പറ്റി ഇബ്നു ഉമർ (റ) ഇങ്ങനെ പറയുന്നു;

".....ഞങ്ങൾ അത് ചെയ്തിരുന്നു. അല്ലാഹുവിന്റെ ദൂതന്റെ കാലത്ത് ഇസ്ലാമിന് ഏതാനും അനുയായികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മതത്തിന്റെ പേരിൽ ആളുകൾ മർദിക്കപ്പെട്ടിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ മുസ്ലിങ്ങൾ വര്ധിച്ചപ്പിൽ പീഡനങ്ങളും മർദനങ്ങളും ഇല്ലാതെയായി" (ബുഖാരി)

ഇതിൽ നിന്നെല്ലാം മതത്തിന്റെ പേരിലുള്ള പീഡനങ്ങളും മർദനങ്ങളും ഇല്ലാതെയാവുകയും അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയുണ് ചെയ്യുക എന്നതാണ് ഫിത്ന ഇല്ലാതെയാവുകയും ദീൻ മുഴുവൻ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുക എന്നതിന്റെ വിവക്ഷ എന്ന് വ്യക്തമാണല്ലോ. പ്രവാചകനുചരന്മാരും പണ്ഡിതരും മുസ്ലിങ്ങളും അതിനെ അങ്ങനെ തന്നെയാണ് മനസ്സിലാക്കിയതും. അത്കൊണ്ടാണ് പ്രസ്തുത വചനം ഉദ്ധരിച്ചു കൊണ്ട് ലോകത്ത് ജനങ്ങളെ നർബന്ധിച്ചു മുസ്ലിങ്ങളാക്കാൻ ഒരുമ്പെട്ട ഒരൊറ്റ ചരിത്രം പോലും ഉദ്ധരിക്കാൻ ഇസ്‌ലാമിക വിമർശകർക്ക് കഴിയാതെ പോകുന്നത്.

മുസ്ലിം ആവുക എന്നാൽ സ്വന്തം ഇച്ഛകളെ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൽ സമർപ്പിച്ചു ജീവിക്കുക എന്നതായിരിക്കേ നിർബന്ധമായി ഒരാളെ മുസ്ലിമാക്കുക എന്നത് ഒരിക്കലും സാധിക്കാത്ത കാര്യമാണ് എന്ന് യുക്തിപൂർവം ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന കാര്യമാണല്ലോ. വിശുദ്ധ ഖുർആൻ പറയുന്നു;

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു." (വിശുദ്ധ ഖുർആൻ 2:256)

"നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (എന്നാല്‍) അവര്‍ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്‌. " (വിശുദ്ധ ഖുർആൻ 11:118)

ഈ ലോകം പരീക്ഷണമാണ് എന്നും അവിടെ നന്മ തിന്മകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട് എന്നും കല്പിക്കുന്ന ഇസ്ലാമിൽ അത്തരം തിരഞ്ഞെടുപ്പുകളിൽ ബലാൽക്കാരമോ സമ്മർദ്ധമോ ഉണ്ടാവുകയില്ല എന്നതും കൃത്യമാണല്ലോ. പ്രവാചകനു പോലും അതിനധികാരമില്ല എന്നും പ്രവാചകൻ വിചാരിച്ചാൽ പോലും അതു നടക്കുകയില്ല എന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്;

"ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു." (വിശുദ്ധ ഖുർആൻ 42:48)

"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ." (വിശുദ്ധ ഖുർആൻ 18:29)

"അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല." (വിശുദ്ധ ഖുർആൻ 88:21-22)

"അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക." (വിശുദ്ധ ഖുർആൻ 50:45)

"തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു." (വിശുദ്ധ ഖുർആൻ 28:56)

മുകളിൽ സൂചിപ്പിച്ച മുഴുവൻ ഖുർആൻ വചനങ്ങളും ഹദീസുകളും പ്രസ്തുത ക്ലിപ്പിലെ ഉള്ളടക്കം ശുദ്ധ അസംബന്ധമാണ് എന്നാണ് നമുക്ക് പറഞ്ഞു തരുന്നത്. ഒറിയെന്റലിസ്റ്റുകൾ ചർദ്ധിച്ചത് അപ്പാടെ വിഴുങ്ങുകയും പരിഹാസ്യമായ രൂപത്തിൽ അതിനെ അവതരിപ്പിക്കുയും ചെയ്യുന്ന അഭിനവ ഇസ്ലാമിക വിമർശകരിൽ നിന്ന് മാന്യമായ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നത് മൗഢ്യമാണ് എന്നറിയാം. എങ്കിലും സത്യസന്ധമായി വിഷയങ്ങളെ പഠിക്കാൻ അവർ തുനിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്..!

"സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക." (വിശുദ്ധ ഖുർആൻ 17:81)

Wednesday, November 1, 2017

കുഞ്ഞാലി മരക്കാർ

കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടത്തലവനായ കുഞ്ഞാലി മരക്കാരെ കുറിച്ച്‌ മമ്മൂട്ടിയുടെ പുതിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം വരുന്നെന്നു പത്രത്തിൽ വായിച്ചു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുമോ അതോ വെള്ള പൂശുമോ എന്നൊന്നും അറിയില്ല. എങ്കിലും ചരിത്ര പുരുഷനായ ആ പോരാളിയെ കുറിച്ച് ഹൃസ്വമായി ഒന്നു വിവരിക്കുകയാണ്.

1498 മെയ് മാസം 20 ആം തീയതി പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമന്റെ ആശീർവാദത്തോട് കൂടി വാസ്കോഡിഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയത് മുതലാണ് ഇന്ത്യൻ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അധിനിവേശത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ചെറുത്തു നില്പും തുടങ്ങുന്നത് അന്ന് തന്നെയാണ്. അന്ന് കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി രാജാവായിരുന്നു. പറങ്കികൾ ജനങ്ങളുടെ സ്വത്തും പണവും അപഹരിച്ചു കൊണ്ട് പോയിട്ടും കാര്യമായ ചെറുത്തു നിൽപ് നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അവരുടെ ശല്യം സഹിക്ക വയ്യാതെ ആയപ്പോഴാണ് വ്യാപാരിയായ മുഹമ്മദ് മരക്കാർ നാട്ടുകാരുമായി ചേർന്നു സാമൂതിരി രാജാവിനെ കാണുന്നത്. പോർച്ചുഗീസുകർക്കെതിരെ ഏതു തരത്തിലുള്ള ചെറുത്തു നിൽപ്പിനും തയ്യാറാണ് എന്നു അദ്ദേഹം സാമൂതിരിയെ അറിയിച്ചു. നാവിക യുദ്ധത്തിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തെ സാമൂതിരി നാവികസേനാ തലവനാക്കി. അങ്ങനെയാണ് ആദ്യ 'കുഞ്ഞാലി മരക്കാർ' ജനിക്കുന്നത്.

നാവിക യുദ്ധതന്ത്രങ്ങൾ മാത്രമല്ല, ഗറില്ലാ യുദ്ധമുറകളും കുഞ്ഞാലി മരക്കാർ ഒന്നാമൻ സ്വന്തം അനുയായികളെ പഠിപ്പിച്ചു. അദ്ദേഹവും അന്ന് കോഴിക്കോട്ടെ പ്രമുഖ വ്യാപാരി സമൂഹമായിരുന്ന മുസ്ലിം സമുദായവും സ്വന്തം സ്വത്തും സമ്പത്തും പറങ്കികൾക്കെതിരായുള്ള യുദ്ധത്തിന് വേണ്ടി സമർപ്പിച്ചു. സ്വന്തമായി അവർ നിർമിച്ചെടുത്ത കപ്പലുകളും അതുപയോഗിച്ചു യുദ്ധം ചെയ്യാൻ പരിശീലനം ലഭിച്ച മരയ്ക്കാന്മാരെയും നാട് സംരക്ഷിക്കാനായി മുസ്ലിംകൾ സാമൂതിരിക്ക് വിട്ടു കൊടുത്തു. നാടിനെ കൊള്ളയടിക്കാനും നശിപ്പിക്കാനും വന്ന പോർച്ചുഗീസുകാരെ ധീരമായി തന്നെ അവർ നേരിട്ടു.

വാസ്‌കോഡിഗാമക്ക് ശേഷം 1500 ൽ വന്ന പട്രോ അൽവാറസ് കബ്രാൾ മുസ്ലിംകളുടെ പത്തു കപ്പലുകളും അതിലെ ചരക്കുകളും അറുനൂറോളം നാവികരെയും കത്തിച്ചു കൊണ്ടാണ് അവരെ എതിരിട്ടത്. 1502 ൽ വീണ്ടും വന്ന ഗാമ കോഴിക്കോട് നിന്നും മക്കയിലേക്ക് ഹജ്ജിന് പോകുന്ന കപ്പൽ പിടിച്ചെടുക്കുകയും മാടായി കടലിൽ വെച്ച് 50 സ്ത്രീകൾ അടങ്ങുന്ന 400 തീർത്ഥാടകരെ കപ്പലിനുള്ളിലടച്ചു തീ വെച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവർ ധീരമായി ചെറുത്തു നിന്നു. ഒന്നാം കുഞ്ഞാലി മരക്കാരായ മുഹമ്മദ് മരക്കാരും രണ്ടാമനായ കുട്ടി അലി മരക്കാരും മൂന്നാമനായ പട്ടു കുഞ്ഞാലി മരക്കാരും നാലാമനായ മുഹമ്മദാലി മരക്കാരും പോർച്ചുഗീസുകാർക്ക് ഒരുപാട് നാശനഷ്ടങ്ങൾ വരുത്തി.

ഒന്നും രണ്ടും വർഷമല്ല, നാലോളം കുഞ്ഞാലി മരക്കാർ തലമുറയുടെ ഒരു നൂറ്റാണ്ടോളം നിലനിന്ന ആ പോരാട്ടം 1600 ൽ അന്നത്തെ സാമൂതിരിയുടെ ഒത്താശയോടെ കുഞ്ഞാലിമരക്കാർ നാലാമനെ ചതിച്ചു പിടിച്ചു കൊന്നു കളയുന്നത് വരെ തുടർന്നു. അധിനിവേശത്തിനെതിരായ, സാമ്രാജ്യത്വത്തിന് എതിരായ ഉദാത്തമായ പോരാട്ട മാതൃകയാണ് യദാർത്ഥത്തിൽ കുഞ്ഞാലി മരക്കാൻമാർ. സ്വാതന്ത്ര്യ സമര നാൾവഴികളിലെ അവഗണിക്കാനാവാത്ത ചരിത്രം. ചരിത്രം വളച്ചൊടിക്കുന്ന, രാജ്യസ്നേഹത്തിന്റെ അളവുകോലുകൾ ചില സമുദായങ്ങൾക്ക് നേരെ വിഭിന്നമായി തിരിച്ചു പിടിക്കുമ്പോൾ ഒരാവർത്തി എങ്കിലും നാം ഓർക്കേണ്ടതും ഓർമിപ്പിക്കേണ്ടതുമായ ചരിത്രം!