Sunday, November 25, 2018

കമ്മ്യൂണിസ്റ്റുകാരന്റെ 'കിതാബുകൾ'

ജാതിവിരുദ്ധ സമരങ്ങളും ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസത്തിനുണ്ടായ വളർച്ചയുമാണ് കേരളത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്. ആശയവിനിമയ രംഗം ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രചാരണത്തിന്റെ മുഖ്യ ആയുധം നാടകങ്ങളായിരുന്നു. നാടകപ്രസ്‌ഥാനങ്ങൾക്ക് അതുകൊണ്ട് തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമുണ്ട്. കമ്മ്യൂണിസ്റ്റ് ആശയപ്രചാരണം ശകതമായി നിലനിന്നിരുന്ന സമയത്തും കേരള മുസ്ലിം മനസ്സുകളിലേക്ക് അതിനെ വേണ്ട വിധം എത്തിക്കാൻ കമ്മ്യൂണിസ്റ്റുകൾക്ക് സാധിച്ചിരുന്നില്ല. ഏതാണ്ട് അൻപതുകളുടെ തുടക്കത്തിലാണ് മുസ്ലിം സമുദായത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ അവർ ശ്രമിച്ചത്. വിപ്ലവം നയിച്ചും ഭൂമിയിലെ 'സ്വർഗം' മുന്നിൽ കണ്ടും അതു വഴി മതത്തിന്റെ മരണം സ്വപ്നം കണ്ടും  കമ്മ്യൂണിസ്റ്റുകൾ നടത്തിയ പോരാട്ടത്തിന് മുന്നിൽ നിന്നതിൽ പ്രധാനി ഏറനാട്ടിലെ 'ആദ്യ ഡോക്ടർ' എന്നറിയപ്പെട്ടിരുന്ന ഡോക്ടർ എം ഉസ്മാൻ ആയിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം പ്രചരിപ്പിച്ചും സാമ്പത്തിക അസമത്വത്തിനെതിരെ വിപ്ലവം നയിക്കണം എന്നോർമപ്പെടുത്തിയും മുസ്ലിങ്ങളുടെ വിശ്വാസത്തെ നേർമപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. പക്ഷെ ഉത്തരമലബാറിലെ പോലെ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ അവർക്ക് സാധിച്ചില്ല. അതിനു കാരണം മലബാറിൽ ശക്തമായിരുന്നു മുസ്ലിം നവോഥാന പ്രവർത്തനവും അതിന്റെ നേതാക്കളുമായിരുന്നു. അതിൽ പ്രധാനിയാവട്ടെ അരീക്കോഡിലെ നാട്ടിൻപുറത്തുകാരനായ കെ സി അബൂബക്കർ മൗലവി എന്ന കുറിയ മനുഷ്യനായിരുന്നു.

ഡോക്ടർ ഉസ്മാന്റെ വിപ്ലവ ഭാഷണങ്ങൾക്ക് യുക്തിഭദ്രവും സരസവുമായ മറുപടികൾ നൽകിക്കൊണ്ട് ഔപചാരിക വിദ്യാഭ്യാസം ആവശ്യമായ നിലയിൽ പോലും നേടിയിട്ടില്ലാത്ത അബൂബക്കർ മൗലവി പ്രതിരോധിച്ചു. സാമ്പത്തിക നീതി പുലരാൻ ആവശ്യമായ നിയമങ്ങൾ ഇസ്ലാമിൽ തന്നെയുണ്ട് എന്നും കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വം അശാസ്ത്രീയമാണ് എന്നും അതിന്റെ അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം തികഞ്ഞ നിരീശ്വരവാദം ആണ് എന്നും ദൈവവും മതവും ശാസ്ത്രത്തിനും യുക്തിക്കും എതിരാണ് എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം ആണ് എന്നും യഥാർത്ഥത്തിൽ യുക്തിയും ശാസ്ത്രവും ഖുർആനിന്റെ അപ്രമാദിത്വമാണ് തെളിയിക്കുന്നത് എന്നും ഉയർത്തിക്കാട്ടി അദ്ദേഹം കമ്മ്യൂണിസ്റ്റുകാരോട് ഇഞ്ചോടിഞ്ച് പോരാടി. മറു വശത്ത് ഡോക്ടർ ഉസ്മാൻ തന്റെ സ്വതസിദ്ധമായ ശൈലയിലൂടെയും ബുദ്ധികൂർമതയിലൂടെയും അതിനു മറുപടി പറയാനും ശ്രമിച്ചു.

യുക്തിചിന്തകൾ മതത്തെ മറികടന്നു വിജയവരിക്കും എന്ന് സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റുകൾക്ക് പക്ഷെ കെ സി യെ പ്രതിരോധിക്കാനായില്ല. മാർക്സിന്റെ ചരിത്ര വീക്ഷണപ്രകാരം മതരഹിത സമൂഹം നിലവിൽ വരും എന്ന വിശ്വാസവുമായി പ്രയത്നിച്ച അവർക്ക് പക്ഷെ നിരാശയായിരുന്നു ഫലം. അങ്ങനെയാണ്1952 ൽ ഇ കെ അയമു എഴുതി ഡോക്ടർ ഉസ്മാൻ സംവിധാനം ചെയ്ത 'ജ്ജ് നല്ലൊരു മൻസനാവാൻ നോക്ക്' എന്ന നാടകത്തിലൂടെ കെ സി യെ വ്യക്തിഹത്യ നടത്തിക്കൊണ്ട് മറുപടി കൊടുക്കാൻ അവർ തുനിഞ്ഞത്. മതത്തിന്റെ ലഹരിയിൽ സമൂഹത്തെ തളച്ചിടാൻ ശ്രമിച്ച 'മൊല്ലാക്കക്ക്' അവർ കൊടുത്ത ശിക്ഷ. പക്ഷെ ഇതിന്റെയെല്ലാം പരിണിതി എന്തായിരുന്നെന്നോ? കമ്മ്യൂണിസത്തിന്റെ എല്ലാ പരിശ്രമങ്ങളും സ്വപനങ്ങളും തച്ചുടച്ചു കൊണ്ട് ഡോക്ടർ എം ഉസ്മാൻ സാഹിബ് യുക്തിചിന്തയുടെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയും  അടിസ്ഥാനരാഹിത്യവും അർത്ഥശൂന്യതയും തിരിച്ചറിഞ്ഞു ഇസ്ലാം സ്വീകരിച്ചു. ദൈവത്തെ 'തകർക്കാൻ' പരിശ്രമിച്ച അദ്ദേഹം ദൈവത്തെ തിരിച്ചറിഞ്ഞു. ദൈവത്തെയും മരണാനന്തര ജീവിതത്തെയും നിഷേധിച്ചു മനുഷ്യരെ കേവലം ഭൗതിക വസ്തുവായി കണ്ട ആ ആദർശത്തിനെതിരെ അദ്ദേഹം പിന്നീടുള്ള ജീവിത കാലം മുഴുവൻ പടപൊരുതി. താനും സഹപ്രവർത്തകരും പരിഹസിച്ച കെ സി യുടെ പ്രിയ ശിഷ്യനായി. സമുദായത്തിന്റെ മൊത്തം ഉസ്മാൻ സാഹിബായി. കേരള നവോഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായി. മാർക്സിസത്തിനും യുക്തിവാദത്തിനുമെതിരായി അദ്ദേഹത്തിന്റെ തൂലിക വിശ്രമമില്ലാതെ ചലിച്ചു. അതിന്റെ പ്രതിഫലനങ്ങൾ കേരളമാകെ അലയടിച്ചു. അത്തരമൊരു പ്രതിഭാ ശാലിയെ ഇസ്ലാമിന് സമ്മാനിച്ചത് കെ സി എന്ന കുറിയ മനുഷ്യനോ നവോഥാന നായകന്മാരോ മാത്രമായിരുന്നില്ല. വിശുദ്ധ ഖുർആൻ എന്ന മഹത്തായ ഗ്രന്ഥമായിരുന്നു. മനുഷ്യ ഹൃദയത്തെ തൊട്ടറിഞ്ഞ ആ 'കിതാബായിരുന്നു'. ആ കിതാബിനെയും അത് പ്രതിനിധാനം ചെയ്യുന്ന ആദർശത്തെയും വികലമാക്കി ചിത്രീകരിച്ചു കൊണ്ട് അഭിനവ കമ്മ്യൂണിസ്റ്റുകൾ നടത്തുന്ന നാടകങ്ങൾ ഉയർന്നു വരുമ്പോൾ ഓർത്തു പോകുന്നത് കെ സി യുടെയും ഉസ്മാൻ സാഹിബിന്റെയും ഒക്കെ ചരിത്രമാണ്. ഓർമ ഉണ്ടാവേണ്ടത് യഥാർത്ഥത്തിൽ അതിനെ വികലമാക്കുന്നവർക്ക് കൂടിയാണ്. ഇസ്ലാമിന്നു നേരെ വന്ന ഓരോ വിമർശനങ്ങളും അതിനെ ജനമനസ്സുകളിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിച്ചിട്ടേ ഉള്ളൂ എന്ന ചരിത്രം. അത്കൊണ്ട് നിങ്ങൾ തുടരുക, ആശയപരമായി തന്നെ അതിനെ നേരിടാൻ ആ നവോഥാന പോരാളികളുടെ പിന്മുറക്കാർ ഇന്നും കേരളമണ്ണിൽ നിങ്ങളെ സ്വാഗതം ചെയ്ത് കാത്തിരിപ്പുണ്ട്..!

"അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല." (വിശുദ്ധ ഖുർആൻ 39:23)

No comments:

Post a Comment