Wednesday, November 1, 2017

കുഞ്ഞാലി മരക്കാർ

കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടത്തലവനായ കുഞ്ഞാലി മരക്കാരെ കുറിച്ച്‌ മമ്മൂട്ടിയുടെ പുതിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം വരുന്നെന്നു പത്രത്തിൽ വായിച്ചു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുമോ അതോ വെള്ള പൂശുമോ എന്നൊന്നും അറിയില്ല. എങ്കിലും ചരിത്ര പുരുഷനായ ആ പോരാളിയെ കുറിച്ച് ഹൃസ്വമായി ഒന്നു വിവരിക്കുകയാണ്.

1498 മെയ് മാസം 20 ആം തീയതി പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമന്റെ ആശീർവാദത്തോട് കൂടി വാസ്കോഡിഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയത് മുതലാണ് ഇന്ത്യൻ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അധിനിവേശത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ചെറുത്തു നില്പും തുടങ്ങുന്നത് അന്ന് തന്നെയാണ്. അന്ന് കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി രാജാവായിരുന്നു. പറങ്കികൾ ജനങ്ങളുടെ സ്വത്തും പണവും അപഹരിച്ചു കൊണ്ട് പോയിട്ടും കാര്യമായ ചെറുത്തു നിൽപ് നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അവരുടെ ശല്യം സഹിക്ക വയ്യാതെ ആയപ്പോഴാണ് വ്യാപാരിയായ മുഹമ്മദ് മരക്കാർ നാട്ടുകാരുമായി ചേർന്നു സാമൂതിരി രാജാവിനെ കാണുന്നത്. പോർച്ചുഗീസുകർക്കെതിരെ ഏതു തരത്തിലുള്ള ചെറുത്തു നിൽപ്പിനും തയ്യാറാണ് എന്നു അദ്ദേഹം സാമൂതിരിയെ അറിയിച്ചു. നാവിക യുദ്ധത്തിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തെ സാമൂതിരി നാവികസേനാ തലവനാക്കി. അങ്ങനെയാണ് ആദ്യ 'കുഞ്ഞാലി മരക്കാർ' ജനിക്കുന്നത്.

നാവിക യുദ്ധതന്ത്രങ്ങൾ മാത്രമല്ല, ഗറില്ലാ യുദ്ധമുറകളും കുഞ്ഞാലി മരക്കാർ ഒന്നാമൻ സ്വന്തം അനുയായികളെ പഠിപ്പിച്ചു. അദ്ദേഹവും അന്ന് കോഴിക്കോട്ടെ പ്രമുഖ വ്യാപാരി സമൂഹമായിരുന്ന മുസ്ലിം സമുദായവും സ്വന്തം സ്വത്തും സമ്പത്തും പറങ്കികൾക്കെതിരായുള്ള യുദ്ധത്തിന് വേണ്ടി സമർപ്പിച്ചു. സ്വന്തമായി അവർ നിർമിച്ചെടുത്ത കപ്പലുകളും അതുപയോഗിച്ചു യുദ്ധം ചെയ്യാൻ പരിശീലനം ലഭിച്ച മരയ്ക്കാന്മാരെയും നാട് സംരക്ഷിക്കാനായി മുസ്ലിംകൾ സാമൂതിരിക്ക് വിട്ടു കൊടുത്തു. നാടിനെ കൊള്ളയടിക്കാനും നശിപ്പിക്കാനും വന്ന പോർച്ചുഗീസുകാരെ ധീരമായി തന്നെ അവർ നേരിട്ടു.

വാസ്‌കോഡിഗാമക്ക് ശേഷം 1500 ൽ വന്ന പട്രോ അൽവാറസ് കബ്രാൾ മുസ്ലിംകളുടെ പത്തു കപ്പലുകളും അതിലെ ചരക്കുകളും അറുനൂറോളം നാവികരെയും കത്തിച്ചു കൊണ്ടാണ് അവരെ എതിരിട്ടത്. 1502 ൽ വീണ്ടും വന്ന ഗാമ കോഴിക്കോട് നിന്നും മക്കയിലേക്ക് ഹജ്ജിന് പോകുന്ന കപ്പൽ പിടിച്ചെടുക്കുകയും മാടായി കടലിൽ വെച്ച് 50 സ്ത്രീകൾ അടങ്ങുന്ന 400 തീർത്ഥാടകരെ കപ്പലിനുള്ളിലടച്ചു തീ വെച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവർ ധീരമായി ചെറുത്തു നിന്നു. ഒന്നാം കുഞ്ഞാലി മരക്കാരായ മുഹമ്മദ് മരക്കാരും രണ്ടാമനായ കുട്ടി അലി മരക്കാരും മൂന്നാമനായ പട്ടു കുഞ്ഞാലി മരക്കാരും നാലാമനായ മുഹമ്മദാലി മരക്കാരും പോർച്ചുഗീസുകാർക്ക് ഒരുപാട് നാശനഷ്ടങ്ങൾ വരുത്തി.

ഒന്നും രണ്ടും വർഷമല്ല, നാലോളം കുഞ്ഞാലി മരക്കാർ തലമുറയുടെ ഒരു നൂറ്റാണ്ടോളം നിലനിന്ന ആ പോരാട്ടം 1600 ൽ അന്നത്തെ സാമൂതിരിയുടെ ഒത്താശയോടെ കുഞ്ഞാലിമരക്കാർ നാലാമനെ ചതിച്ചു പിടിച്ചു കൊന്നു കളയുന്നത് വരെ തുടർന്നു. അധിനിവേശത്തിനെതിരായ, സാമ്രാജ്യത്വത്തിന് എതിരായ ഉദാത്തമായ പോരാട്ട മാതൃകയാണ് യദാർത്ഥത്തിൽ കുഞ്ഞാലി മരക്കാൻമാർ. സ്വാതന്ത്ര്യ സമര നാൾവഴികളിലെ അവഗണിക്കാനാവാത്ത ചരിത്രം. ചരിത്രം വളച്ചൊടിക്കുന്ന, രാജ്യസ്നേഹത്തിന്റെ അളവുകോലുകൾ ചില സമുദായങ്ങൾക്ക് നേരെ വിഭിന്നമായി തിരിച്ചു പിടിക്കുമ്പോൾ ഒരാവർത്തി എങ്കിലും നാം ഓർക്കേണ്ടതും ഓർമിപ്പിക്കേണ്ടതുമായ ചരിത്രം!

No comments:

Post a Comment