Sunday, May 7, 2017

നെടുവീർപ്പിന്റെ വരാന്തകൾ

അലിക്ക് 19 വയസ്സേ ഉള്ളൂ പ്രായം. എങ്കിലും പ്രായത്തേക്കാൾ കവിഞ്ഞ പക്വത ആ മുഖത്ത് കാണാം. തല മുഴുവൻ മൊട്ടയടിച്ചിരിക്കുന്നു. തലയുടെ ഇടത്തെ അറ്റത്തു നിന്ന് അങ്ങ് വലത്തേ അറ്റം വരെ ശസ്ത്രക്രിയക്ക് ശേഷം തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. അലി മെഡിക്കൽ എൻട്രൻസിന് വേണ്ടി റിപീറ്റ് ചെയ്യുകയാണ്. അലിയുടെ ഭാഷയിൽ 40 സ്പീഡിൽ ഇടത്തെ അറ്റം ചേർന്ന് വണ്ടി ഓടിച്ചിരുന്ന അവനെ പിറകിൽ ഒരു ബസ് വേഗത്തിൽ വന്നിടിക്കുകയായിരുന്നു. അലിക്ക് വേഗതയുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും ചെറുപ്രായത്തിൽ തന്നെ വലിയ ഒരു ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നു അവൻ. അതിന്റെ ക്ഷീണം അലിയുടെ മുഖത്തും ആ ശസ്ത്രക്രിയയുടെ ഗൗരവം അവന്റെ ഉപ്പയുടെ മുഖത്തും നിഴലിച്ചു കാണാം.

അലിയെ ഞാൻ കണ്ടത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ്. ഒരു അലി മാത്രമല്ല, അതിനേക്കാൾ ഗൗരവുമുള്ള ശസ്ത്രക്രിയകളും രോഗങ്ങളുമായി ഒരുപാട് അലിമാർ വസിക്കുന്ന ഇടമാണത്. മുറിയുടെ പഴുപ്പ് പോകാനും മൂത്രം പോകാനും ട്യൂബുകൾ ഘടിപ്പിച്ച മനുഷ്യർ. ഇന്നലെ വരെ ജീവിതത്തിന്റെ അത്തരമൊരു യാഥാർഥ്യത്തെ മനസ്സിലാക്കാത്തവർ. നടന്നാൽ കുഴയാത്ത കാലുകൾ അനുഗ്രഹമായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവർ. കണ്ണും മൂക്കും കാതും വിരലുകളും എന്തിന് പേശീ ചലനം പോലും അത്ഭുതത്തോടെ ശ്രദ്ധിക്കാൻ ഇന്നവർക്ക് സാധിക്കുന്നുണ്ട്. അവരെ കാണാൻ വരുന്നവരുടെ മുഖത്ത് ഒരു ദൈന്യതയുണ്ട്. അവരുടെ മനസ്സിൽ അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുണ്ട്.

ഏതൊരു മനുഷ്യനെയും അലിയിപ്പിക്കുന്ന കാഴ്ചകളാണ് അവിടം നിറയെ. ഏതു ദുഷ്ടന്റെയും മനസ്സൊന്നു പിടയും. ചിലരുടെ മനസ്സിൽ അതിന്റെ ആഘാതം ഏറെ നാളുകൾ നിന്നേക്കാം. ചിലർക്കാകട്ടെ ആ വരാന്ത വിടുന്നത് വരെയുണ്ടാകൂ അതിന്റെ ആയുസ്സ്. മെഡിക്കൽ കോളേജിന്റെ വരാന്ത നിറയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നെടുവീർപ്പുകളാണ്. രോഗിയുടെ അവസ്ഥയെ കുറിച്ചുള്ള വേവലാതികൾ, ചികിത്സ ചിലവിനെ കുറിച്ചുള്ള ആശങ്കകൾ. രോഗിയോടുള്ള സഹതാപങ്ങൾ. സമ്മിശ്ര വികാരമെങ്കിലും മനുഷ്യ നന്മ കൂടുതൽ മുഖങ്ങളിലും ദർശിക്കാം. ആ ഒറ്റ അനുഭവം കൊണ്ട് ജീവിതം തന്നെ മാറി എന്ന് കരുതുന്നവരുണ്ടാകാം. ജീവിതത്തിന്റെ അത്തരം യാഥാർഥ്യത്തെ സാദാ സ്മരിച്ചു കൊണ്ട് മുന്നോട്ട് നീങ്ങണം എന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. പക്ഷെ ചിലരെങ്കിലും അത്തരം കാഴ്ചകൾ പഴകുമ്പോൾ അതിനെ മറക്കുന്നവരാണ്. ആ വരാന്തകളിൽ പോലും വിനോദത്തിൽ ഏർപ്പെടുന്നവരും രോഗീ സന്ദർശനത്തിന് വരുന്ന സ്ത്രീകളുടെ നിമ്നോന്നതങ്ങൾ അസ്വദിക്കുന്നവരുമുണ്ട്!

മനുഷ്യൻ അങ്ങനെയാണ്. നന്മ കൊണ്ട് ഉന്നതനാവാനും തിന്മ കൊണ്ട് അധമനാകാനും അവന് കഴിയും. വാലു പോയ നട്ടെല്ല് നിവർന്ന വെറുമൊരു ജീവി മാത്രമാണ് മനുഷ്യൻ എന്ന പരിണാമ ദർശനം കേവലം വിഡ്ഢിത്തമാകുന്നത് അത് കൊണ്ടാണ്. പ്രപഞ്ചത്തിന്റെ പരസ്പര വിരുദ്ധമായ സ്വഭാവം കൊണ്ട്, വർഗ സംഘട്ടനത്തിന്റെ ഭാഗമായി രൂപപ്പെട്ട കേവല ജീവി വർഗമായി അവനെ കാണാൻ സാധിക്കാത്തതും അത് കൊണ്ടാണ്. ഇത്തരം ജീവിതാനുഭവങ്ങൾ അവന്റെ ചിന്തകളെ മാറ്റി മറിക്കുന്നതും അത് കൊണ്ടാണ്...!

"നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല." [വിശുദ്ധ ഖുർആൻ 57:20]

No comments:

Post a Comment